Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി അത്തിയറ തെക്കുംകര വീട്ടില്‍ ശ്രീ വിജയന്‍ എന്നയാള്‍ ബഹു കേരള മുഖ്യമന്ത്രിക്കും, ബഹു ജില്ലാ കളക്ടര്‍ക്കും സമര്‍പ്പിച്ച പരാതിയിന്‍മേല്‍ പരിശോധന നടത്തുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തി പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനായി സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മററി വിശദമായി ചര്‍ച്ച ചെയ്തു. സ്ഥലവാസികള്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ അധികാരികള്‍ പുറമ്പോക്ക് നിര്‍ണ്ണയിച്ച് നല്‍കുകയും ഒപ്പം ടി റോഡ് നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തെ ഭൂവുടമകള്‍ വിട്ട് നില്‍കിയ ഭൂമിയും തോട് പുറമ്പോക്കും ചേര്‍ത്ത് ആറ് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു . ടി സ്ഥലത്ത് പരാതിക്കാരന്‍റെ വസ്തു അനധികൃമായി കൈയ്യേറി എന്ന് ആക്ഷേപം പറയുന്നുണ്ടെങ്കിലും അപ്രകാരമൊരു കൈയ്യേറ്റം നടത്തിയിട്ടില്ല എന്ന അഭിപ്രായമാണ് തദ്ദേശ വാസികള്‍ക്കുള്ളത്. റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള സാഹചര്യത്തില്‍ വസ്തുവിന്‍റെയും റോഡിന്‍റെയും അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ കഴിയുന്നില്ല. ടി റോഡില്‍ നിലവില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റുകള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ റോഡില്‍ തന്നെ നിര്‍ത്തിക്കൊണ്ട് ചെയ്തിട്ടുള്ളതും ഒന്ന് രണ്ട് തെങ്ങുകളും അപ്രകാരം നിര്‍ത്തിയിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു. പരാതിക്കാരന്‍റെ സാന്നിദ്ധ്യത്തില്‍ സ്ഥലപരിശോധന നടത്തുകയും ഈ റോഡിന്‍റെ അതിര്‍ത്തി പങ്കിടുന്ന എട്ട് പ്ളോട്ടുകള്‍ ടിയാനുണ്ട് എന്ന് പറയുകകയും ചെയ്തു. ടി റോഡ് വികസനവുമായി ബന്ധപ്പെട്ട് 52 മൂട് തെങ്ങുകള്‍ മുറിച്ച് മാറ്റി എന്ന് അദ്ദേഹം പരാതി ഉന്നയിച്ചു എങ്കിലും രണ്ട് തെങ്ങുകള്‍ മുറിച്ച് മാറ്റിയത് ടിയാന്‍ കാട്ടിത്തരികയും ശേഷിക്കുന്നവ കോണ്‍ക്രീറ്റിന്‍റെ അടിയിലാണെന്ന് ടിയാള്‍ അവകാശപ്പെടുകയും ചെയ്തു. ടി കോണ്‍ക്രീറ്റ് റോഡിന് 800 മീറ്ററോളം ദൈര്‍ഘ്യമുണ്ട്. റോഡിന്‍റെ ഒരുവശം കൈത്തോടും മറുവശം നിലം നികത്തിയ പുയിടവുമാണ്. ടി റോഡിനോട് ചേര്‍ന്ന് ആദ്യാവസാനം വിവിധ ആളുകളുടെ ഉടമസ്ഥതതയിലുള്ള ഭൂമിയില്‍ ധാരാളം തെങ്ങുകള്‍ നില്‍ക്കുന്നുമുണ്ട്. ടി റോഡ് 2018/2019 വര്‍ഷം നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ഉള്‍പ്പെടുത്തി 3000000 രൂപ വകയിരുത്തി 2245777 രൂപ ചെലവഴിച്ച് കാനക്കുഴി-പേഴുംമൂട് ബൈ ലൈന്‍ എന്ന പേരില്‍ പണിപൂര്‍ത്തിയാക്കിയിട്ടുള്ളതും 2020/2021 വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 631 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റും 130 മീറ്റര്‍ റോഡ് സംരക്ഷണ ഭിത്തിയും 405 മീറ്റര്‍ സൈഡ് കോണ്‍ക്രീറ്റും ചെയ്തിട്ടുള്ളതും ടി പ്രവര്‍ത്തിക്ക് 5232424 രൂപ ചെലവഴിച്ചിട്ടുള്ളതുമാണ്. 2020/2021 വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി എഞ്ചിനിയര്‍ക്ക് ടിയാന്‍ റോഡ് നിര്‍മ്മിക്കേണ്ടത് തനിക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നതിനാല്‍ റോഡ് നിര്‍മ്മാണത്തിന് എനിക്ക് പരാതി ഇല്ല എന്ന് രേഖാമൂലം എഴുതികൊടുത്തിട്ടുള്ളതുമാണ്. മേല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റോഡ് വികസന സമയത്ത് സമീപത്തുള്ള എല്ലാ പുരയിടത്തിന്‍റെ ഉടമകളും പരാതിക്കാരനും സൌജന്യമായിട്ടാണ് മരങ്ങള്‍ മുറിച്ച്മാറ്റി താങ്ങളുടെ വസ്തുവിന്‍റെ അതിരില്‍ നിന്ന് റോഡിന് സൌകര്യം ഒരുക്കിയത്. മാത്രമല്ല തദ്ദവസരത്തില്‍ ടിയാന്‍ യാതൊരു ആക്ഷേപവും ഉന്നയിക്കുകയോ ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് തന്‍റെ പുരയിടങ്ങളിലേക്ക് വാഹന സൌകര്യം ഉറപ്പാക്കിയ ശേഷം ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുകയില്ല എന്നും മാത്രമല്ല സമീപത്തുള്ള മറ്റ് പുരയിടങ്ങളുടെ ഉടമസ്ഥരും റോഡ് വികസനത്തിന് പ്രതിഫലം പ്രതീക്ഷിക്കാതെ സഹകരിച്ചവരാണ് എന്നും കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനായി ടിയാന്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ തുടര്‍ നടപടികള്‍ ഇല്ലാതെ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//